പെരിയാറിന്റെ കരയിലെ ആ കാമ്പസ്
ശങ്കരാചാര്യർ ജനിച്ച മണ്ണിൽ ഒരു പഠനകേന്ദ്രം വേണമെന്ന് ആഗ്രഹിച്ചത് സ്വാമി ആഗമാനന്ദനാണ് — ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിലെ പണ്ഡിതൻ, അതിലുപരി ഒരു സാമൂഹിക പരിഷ്കർത്താവ്.
1953 ഓഗസ്റ്റ് 28-ന് തിരുവിതാംകൂർ മഹാരാജാവ് തറക്കല്ലിട്ടു, കൊച്ചി മഹാരാജാവിന്റെ സാന്നിധ്യത്തിൽ. അടുത്ത വർഷം ശ്രീ ശങ്കര കോളേജ് പ്രവർത്തനം തുടങ്ങി. 1956-ൽ ഫസ്റ്റ് ഗ്രേഡ് കോളേജ് പദവി. ആദ്യം തിരുവിതാംകൂർ-കൊച്ചി യൂണിവേഴ്സിറ്റി, പിന്നെ കേരള യൂണിവേഴ്സിറ്റി, ഇന്ന് എം.ജി. യൂണിവേഴ്സിറ്റി.
ഏഴ് പതിറ്റാണ്ട്. എത്ര ബാച്ചുകൾ ഈ ഗേറ്റ് കടന്നുപോയിക്കാണും.
ഞങ്ങൾ ചേരുമ്പോൾ കോളേജിന് 52 വയസ്സ്.
2006–2009
ചരിത്രം പഠിക്കാൻ വന്നവർ. ക്ലാസ് മുറിക്കകത്ത് നൂറ്റാണ്ടുകളും സാമ്രാജ്യങ്ങളും വിപ്ലവങ്ങളും. പുറത്ത് — ഞങ്ങളുടേതു മാത്രമായ മൂന്ന് വർഷം.
ഓർമ്മയിലെ കാമ്പസ്
മെയിൻ ഗേറ്റ് കടന്ന് നേരെ ചെന്നാൽ ശശിയേട്ടന്റെ കട. ചായയ്ക്കും വർത്തമാനത്തിനും കടം പറച്ചിലിനും ഒരേ സ്ഥലം. ക്ലാസിലേക്ക് പോകുന്നതിനു മുൻപും, പോകാതിരിക്കുമ്പോഴും.
അകത്തേക്കുള്ള ടാർ റോഡുകൾ — എപ്പോഴും തണൽ, എപ്പോഴും ഇളംകാറ്റ്. ഉച്ചവെയിലിലും ആ വഴി തണുപ്പായിരുന്നു.
ഇലകൾ വീണുകിടക്കുന്ന ആ സ്റ്റെപ്പുകൾ. കയറിയിറങ്ങിയത് എത്ര തവണയെന്ന് ആർക്കും ഓർമ്മയില്ല.
ക്ലാസ് മുറിയിൽ
സുജി മിസ്സ്. ഉഷ മിസ്സ്. കവിത മിസ്സ്.
പഠിപ്പിച്ചത് ചരിത്രം മാത്രമായിരുന്നില്ല. ശകാരിച്ചിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്, അറ്റൻഡൻസ് ഇല്ലാത്തവരെ നോക്കി മുഖം ചുളിച്ചിട്ടുണ്ട്. അന്ന് മനസ്സിലായില്ല, ഇന്ന് മനസ്സിലാകുന്നു.
ഹാജർ
പഠിക്കാനെന്ന പേരിൽ കോളേജിൽ വന്നിട്ട് ഒരു ക്ലാസ്സിൽ പോലും കയറാത്ത കുറച്ചു പേരുണ്ടായിരുന്നു. അതിൽ മുൻനിരയിൽ അജിത്ത്.
അവൻ ക്ലാസ്സിൽ കയറുന്ന ഒരേയൊരു നേരമുണ്ടായിരുന്നു — ഉച്ചയ്ക്ക് പെൺപിള്ളേർ ചോറ്റുപാത്രം പൊട്ടിക്കുമ്പോൾ. കൈയിട്ട് വാരാൻ. ആ ഒരു ബെല്ലിന് അവൻ കൃത്യമായി ഹാജരുണ്ടാകും.
ആ അജിത്താണ് ഇന്ന് ഈ സംഗമത്തിന് പ്രിൻസിപ്പലിൽ നിന്ന് അനുമതി വാങ്ങിയിരിക്കുന്നത്.
മാത്രവുമല്ല, അവൻ ഇന്ന് ഒരു വക്കീലുമാണത്രെ.
ചരിത്രത്തിന് ഒരു നർമ്മബോധമുണ്ട്.
അവസാന വർഷത്തെ ക്ലാസ് മുറി, എസ് ബ്ലോക്ക്. അന്ന് പിരിഞ്ഞു.
ചിലർ കേരളത്തിൽ. ചിലർ ഗൾഫിൽ. ചിലർ ഇനിയും കണ്ടിട്ടില്ലാത്ത ദൂരത്ത്.
ഒരാൾ ഒഴികെ
എല്ലാവരും ഇറങ്ങിപ്പോയപ്പോൾ ഒരാൾ മാത്രം പോയില്ല.
ബാച്ചിന്റെ അഭിമാനമായിരുന്ന അജീഷ് കുന്നുമ്മൽ അബു. ചരിത്രത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം അദ്ദേഹം വീണ്ടും റീ-അഡ്മിഷൻ എടുത്തു. ജൂനിയേഴ്സിനൊപ്പം ഒരു വർഷം കൂടി ആ ക്ലാസ് മുറിയിൽ ഇരുന്നു.
മാർക്ക് ലിസ്റ്റുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഇന്നും ഉറപ്പിച്ചു പറയുന്നു.
ഈ അർപ്പണബോധം പരാമർശിക്കാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് സംഗമ ദിവസം അദ്ദേഹത്തിന് പ്രത്യേകം ഒരു അനുമോദനം ഉണ്ടായിരിക്കുന്നതാണ്.
പതിനേഴു വർഷം കഴിഞ്ഞു.
തറക്കല്ലിട്ട അതേ ഓഗസ്റ്റിൽ, 73 വർഷത്തിനു ശേഷം, ഞങ്ങൾ തിരികെ ചെല്ലുന്നു. അതേ കാമ്പസ്. കഴിയുമെങ്കിൽ അതേ ക്ലാസ് മുറി.